മാഡ്രിഡ്: ഉറുഗ്വെക്കാരന് ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ മാഡ്രിഡ് 3-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെ മറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു റയല്‍ മാഡ്രിഡിന്റെ മിന്നും ജയം.
എല്‍ ഫാല്‍ക്കണ്‍ എന്ന വിളിപ്പേരുള്ള വാല്‍വെര്‍ഡെ 20, 27, 42 മിനിറ്റുകളില്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ കരിയറിലെ ആദ്യ ഹാട്രിക്കാണ്.
» മെസിക്ക് ഒപ്പം വാൽവെർഡെ «
യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഉറുഗ്വെന്‍ താരമെന്ന നേട്ടവും വാല്‍വെര്‍ഡെ സ്വന്തമാക്കി. എഫ്സി ബാഴ്സലോണയുടെ മുന്‍താരമായ ലയണല്‍ മെസിക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍, ഒരു ഇംഗ്ലീഷ് ക്ലബ്ബിനെതിരേ ആദ്യ പകുതിയില്‍ ഹാട്രിക്ക് നേടുന്ന കളിക്കാരനാണ് വാല്‍വെര്‍ഡെ. 2010ല്‍ ആഴ്സണല്‍ എഫ്സിക്ക് എതിരേയായിരുന്നു മെസിയുടെ ആദ്യപകുതിയിലെ ഹാട്രിക്ക്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ റയല്‍ മാഡ്രിഡിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന അഞ്ചാമനാണ് വാല്‍വെര്‍ഡെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (3), കരിം ബെന്‍സെമ (2), റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
» പിഎസ്ജി 5-2 ചെല്‍സി «
അവസാന മിനിറ്റുകളിലെ ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഹോം ഗ്രൗണ്ടില്‍വച്ച് 5-2ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയെ കീഴടക്കി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഖ്വിച ക്വാരത്സ്ഖേലിയ (86, 90+4), വിറ്റിഞ്ഞ (74) എന്നിവരായിരുന്നു അവസാന 25 മിനിറ്റിനുള്ളില്‍ ഫ്രഞ്ച് ക്ലബ്ബിന് ആധികാരിക ജയമൊരുക്കിയത്. ബ്രാഡ്ലി ബര്‍കോള (10), ഉസ്മാന് ഡെംബെലെ (40) എന്നിവര്‍ ആദ്യപകുതിയില്‍ പിഎസ്ജിക്കായി ഗോള്‍ നേടി. മാലൊ ഗസ്റ്റോ (28), എന്‍സോ ഫെര്‍ണാണ്ടസ് (57) എന്നിവര്‍ ചെല്‍സിക്കായും വലകുലുക്കി.
» മിന്നിത്തിളങ്ങി ബോഡോ «
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിന്റെ അത്യുജ്വല യാത്ര തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെയും ഇന്റര്‍ മിലാനെയുമെല്ലാം ഈ സീസണില്‍ പരാജയപ്പെടുത്തിയ ഗ്ലിംന്റ്, ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 3-0നു പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്കൂസെനും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയും 1-1 സമനിലയില്‍ പിരിഞ്ഞു.